ഗ്രാമങ്ങളിലാണ് ഭാരതത്തിന്‍റെ ആത്മാവ് കുടി കൊള്ളുന്നതെന്ന് പറയാന്‍ ഒരു ഗാന്ധി നമുക്കുണ്ടായതില്‍ നമുക്കഭിമാനിക്കാം. ഗ്രാമങ്ങളിലെ ആ ആത്മാവ് തിരിച്ചരിയപ്പെടുന്നുണ്ടോ എന്ന് മാത്രം നാം ആശങ്കപെടേണ്ടതുള്ളൂ. ആത്മാവ് നഷടപെട്ട ഗ്രാമങ്ങള്‍ ആത്മാവ് തേടി അലയുമ്പോള്‍, അതിനു വേണ്ടി ഒരു ശ്രമവും നടത്തുവാന്‍ കഴിയാതെ നമ്മള്‍ {എല്ലാരും അങ്ങയല്ല താനും} ഗ്രാമവാസികള്‍ നഗര പ്രാന്തങ്ങള്‍ തേടി പോകുന്ന കാഴ്ച അല്പം വേദനയോടു കൂടി മാത്രമേ കാണാന്‍ കഴിയു. അതിനു കാരണം എന്താണ്..? ഗ്രാമവാസികള്‍ എല്ലാം അത്ര നല്ലവരല്ല എന്നുള്ളതോ, അതോ ഗ്രാമത്തില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം നഗര ജീവിതം തന്നെ അഭികാമ്യം എന്ന നവീനമായ തിരിച്ചറിവോ...? നഗരതതിലെക്കൊതുങ്ങിയാല്‍ കണ്ട അലവലാതികളെ (അങ്ങനെ പറയാമോ എന്നറിയില്ല / ബന്ധു ജനവും പെടും അതില്‍ എന്നോര്‍ക്കണം) കാണാതെ കഴിയാമല്ലോ എന്നുള്ളതുമാകാമല്ലോ..?
പക്ഷേ, എന്‍റെ ഗ്രാമവാസികളില്‍ അധികവും ഈ ഒരു അപവാദത്തിനു പുറത്ത് നില്‍ക്കുന്നവരാണ്. അവര്‍ ഇപ്പോഴും നാട്ടുമ്പുറത്ത്കാരായി സ്വയം ഒതുങ്ങി അവരുടെ നിത്യ വരുമാനത്തിലൂടെയും വിദേശത്ത് നിന്നും വിയര്‍പ്പ് അപ്പമായി കിട്ടുന്ന കാശ് കൊണ്ടും അടങ്ങി ഒതുങ്ങി കഴിയുന്നവര്‍ ആണ് എന്ന് പറയുന്നതില്‍ എനിക്ക് ഇത്തിരി അഹങ്കാരം കലര്‍ന്ന ഗമ ഉണ്ടന്നു കരുതിക്കോളൂ. ഞാനും ഒരു വിദേശി ആയി കഴിയുന്നു എങ്കിലും എന്‍റെ മനസ്സും ശരീരവും ഇപ്പോഴും എന്‍റെ ഗ്രാമത്തിന്‍റെ ഇടവഴികളില്‍ തന്നെയാണ്. അതെന്താണന്നു ചോദിച്ചാല്‍ എന്‍റെ ജീവനും പരാത്മാവും എല്ലാം അവിടെയാണ്. അവിടെ നിന്നും ലഭിക്കുന്ന ആത്മീക സുഖം അത് ലോകത്ത് മറ്റൊരിടത്ത് നിന്നും എനിക്ക് സ്വായത്തമാക്കാന്‍ കഴിയാത്തത് കൊണ്ട് കൂടി ആവാം , അല്ലെങ്കില്‍ അത്തരമൊരു തോന്നല്‍ മനസ്സില്‍ രൂപപെട്ടിരിക്കുന്നതിനാലാവും അതുറച്ചു മനസ്സില്‍ തന്നെ കുടി കൊള്ളുന്നത്.
ആലപ്പുഴ ജില്ലയിലെ ഹരിഗീതപുരം എന്ന ഹരിപ്പാടിനടുത്ത ( ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രവും, മണ്ണാറശാല നാഗരാജക്ഷേത്രവും ഇവിടെയാണ്) പള്ളിപ്പാട് എന്ന ഹരിത മനോഹരമായ അപ്പര്‍ കുട്ടനാടന്‍ ഗ്രാമമാണ് എന്‍റെ ജന്മ നാട്. നിറയെ പുഞ്ച പാടങ്ങളും, വര്‍ഷകാലത്ത് കരകവിഞ്ഞൊഴുകുന്ന അച്ചന്‍ കോവിലാറും എന്‍റെ നാടിന്‍റെ മാത്രം സൌന്ദര്യദൃശ്യം എന്നവകാശപെടാന്‍ ഏതൊരു പള്ളിപ്പാട്ടുകാരനും അവന്റെതായ അവകാശമുണ്ട്. ഹരിപ്പാട്ടു നിന്നും കിഴക്കോട്ടു അഞ്ചു കി.മീ.യും , മാവേലിക്കരയില്‍ നിന്നും പത്ത് കി.മീയും, കായം കുളത്ത് നിന്നും ഇരുപത്തിരണ്ടു കിമീയും യാത്ര ചെയ്‌താല്‍ എന്‍റെ ഗ്രാമത്തില്‍ എത്തിച്ചേരാം. റോഡു മാര്‍ഗ്ഗമുള്ള യാത്രയില്‍ നിങ്ങള്‍ അല്പം അസ്വസ്ഥനായെക്കാം. ഏതൊരു ഗ്രാമത്തെ പോലെ, എന്‍റെ ഗ്രാമവും അവിടെയും ഇവിടെയും കുണ്ടും കുഴിയും നിറഞ്ഞ നിരത്തുകള്ലാല്‍ സമ്പന്നം എന്നുള്ളത് വേദനയോടു കൂടി തന്നെ പറയുകയാണ്. ഭൂമി ശാസ്ത്രപരമായ അവസ്ഥ നാം കാണാതെ പോകരുത്. വര്‍ഷകാലത്തും, കര്‍ക്കടകത്തിലും നിറഞ്ഞു പൊങ്ങുന്ന പുഞ്ച പാടങ്ങള്‍ക്കൊപ്പം റോഡും നികന്നു പോകുക സ്വഭാവികമായി സംഭവിക്കുമ്പോള്‍ റോഡിന്‍റെ അവസ്ഥ പരിതാപകരമായില്ലങ്കിലെ അത്ഭുതം കൂറെണ്ട കാര്യം ഉള്ളു. എന്നാലും കെട്ടി കിടക്കുന്ന മഴവെള്ളം ഒലിച്ചുപോകുവാന്‍ ഓട നിര്‍മ്മാണം നടത്തുകയും അത് വേണ്ടും വിധം പരിപാലിക്കുകയും ചെയ്യുകയാണെങ്കില്‍ കുറച്ചു അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും എന്ന് തന്നെ ഈയുള്ളവന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു.
നാനാ മത-ജാതിയില്‍ പെട്ടവര്‍ ഒത്തൊരുമയോടെ പരസ്പരം സഹായിച്ചു ജീവിക്കുന്നത് കാണുമ്പോള്‍, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തത് പോലെ അന്യ സ്ഥലങ്ങളില്‍ ജീവിക്കേണ്ടി വരുന്നവരുടെ കാര്യത്തില്‍ സഹതാപിക്കുകയല്ലേ നിവൃത്തിയുള്ളൂ. പള്ളിപ്പാടിന്റെ സാംസ്കാരികമായ വളര്‍ച്ചയ്ക്ക് എന്നും നിദാനമായിട്ടുള്ള (എന്‍റെയും) ഗാന്ധിജി സ്മാരക ഗ്രന്ഥശാല നഗരജീവിതത്തില്‍ കിട്ടാത്ത ഒരു ഹൃദയ തുടിപ്പ് തന്നെയാണ്. ഗാന്ധിജിയുടെ ചിതാഭസ്മത്തില്‍ നിന്നും ശേഖരിച്ച ഭാസ്മത്താല്‍ സ്ഥാപിതമായ പരിപാവനമായ ഗ്രന്ഥശാല ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ ഇവിടുത്തുകാരുടെ കൂട്ടായ്മയുടെ ചിത്രം വ്യക്തമാക്കുന്നു. ഇരട്ടകുളങ്ങര ദേവീ ക്ഷേത്രം, അരയാകുളങ്ങര ദേവീ ക്ഷേത്രം, മണക്കാട് ദേവി ക്ഷേത്രം, പുല്ലംബട ദേവീ ക്ഷേത്രം, തളിക്കല്‍ ദേവീ ക്ഷേത്രം, പള്ളിപ്പാട് സെന്‍റ് തോമസ് മാര്‍ത്തോമ്മ വലിയ പള്ളി (ഈയുള്ളവന്‍റെ സ്വന്തം പള്ളി. മാമോദീസാ മുക്കിയതും, വിബിഎസ്സു പഠിച്ചതും, ഒടുവില്‍ വിവാഹിതനായതും ഇവിടെ വെച്ച്), ചെറിയ പള്ളി, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സി എസ.ഐ ചര്‍ച്ച്, ആഞ്ജലി മൂട്ടില് സ്ഥിതി ചെയ്യുന്ന കാതോലിക്ക പള്ളി എന്നിവ മത സാഹോദര്യത്തിന്റെ വ്യകത കാട്ടി തരുന്നു.
എന്‍റെ ഗ്രാമത്തിലെ പ്രധാന കേന്ദ്രങ്ങള്‍ ( ചെറുപ്പക്കാര്‍ സമയം കളയാനായി, വൈകുന്നേരങ്ങളില്‍ ഒന്നിച്ചു കൂടുന്ന സ്ഥലങ്ങള്‍) അനവധി നിരവധിയാണ്. അവയില്‍ പ്രധാനമായവ പള്ളിപ്പാട് ചന്ത തന്നെ. പ്രധാനവും വാണിജ്യ പരവുമായ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ഒറ്റയടിക്ക് കാര്യങ്ങള്‍ സാധിക്കണമെങ്കില്‍ ചന്തയില്‍ തന്നെ പോകണം എന്ന് പറയും. പിന്നീട്, അമ്പലമുക്ക് (ഇരട്ടകുളങ്ങര), അരയകുളങ്ങര, കുരീക്കാട് മുക്ക്, നെടുംന്ത്ര, പള്ളിപ്പാട് മുക്ക്, എന്നിവയും പ്രധാന സ്ഥലങ്ങള്‍ തന്നെയാണ്. ആഞ്ജലി മൂട്ടില്‍ പാലത്തില്‍ നിന്ന് നോക്കിയാല്‍ കൃഷി ഇറക്കുന്ന സമയത്തും, അതിനു ശേഷവും അതിമോഹരമായ പുഞ്ച പാടങ്ങള്‍ കാണാന്‍ കഴിയുന്നു എന്നുള്ളത് ഒരു രസകരമായ കാര്യമാണ്. പാലത്തിലൂടെ പറയങ്കേരി പാലവും കടന്നു മുന്‍പോട്ടു പോയാല്‍ മാവേലികരയിലെക്കും, മാന്നാറിലേക്കും, തിരുവല്ല, കോട്ടയം എന്നീ ഭാഗങ്ങളിലേക്കും വേഗത്തില്‍ എത്തിചേരുവാന്‍ കഴിയുന്നു എന്നുള്ളത് ആശ്വാസം പകരുന്ന ഒരു കാര്യമാണ്. വേറൊരു കാര്യം ഹരിപ്പാട്ടു നിന്നും എറണാകുളത്തിനും, തിരുവന്തപുരത്തിനും ഒരേ ദൂരമാണന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
ഇപ്പൊഴു മുറിഞ്ഞു കത്തുന്ന പഞ്ചായത്ത് വിളക്കുകളും, അതികാലത്തു അമ്പലത്തില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്ന സുപ്രഭാതവും, ഇടുങ്ങിയ റോഡുകളും, പുഞ്ച പാടങ്ങളും, ആറാട്ടും, ഉത്സവങ്ങളും, ഉറിയടിയും, കാര്‍ത്തികയും, പറയെടുപ്പും, കണ്‍വനഷനുകളും, ഭാഗവത സപ്താഹ യജ്ഞങ്ങളും, എല്ലാം എല്ലാം എന്‍റെ നാടിന്‍റെ മാത്രം പ്രത്യേകതകളായി വേറിട്ട് നില്‍ക്കുന്നു. ഇടതും വലതുമായി മാറിയും മറിഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ ചായ്‌വ് ചില തെരഞ്ഞെടുപ്പുകളില്‍ പ്രകടമായി കാണാന്‍ കഴിയും എന്നാലും ഇടതിനോടാണ് കൂടുതല് ചായവെന്നു പറയുന്നതാവും ഏറെ ശരി. എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും, അതെല്ലാം എന്‍റെ നാടിന്‍റെ ഭാഗമാണന്നുളള ചിന്ത ഉള്ളവര്‍ തന്നെയാണ് ഇവിടെ ജീവിക്കുന്നവര്‍. എന്നിരുന്നാലും രണ്ടായിരത്തില്‍ ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രശംസയ്ക്കും എന്‍റെ നാടിനു ഭാഗ്യമുണ്ടായി എന്നുള്ളത് ഇവിടുത്തുകാരന്‍ എന്നുള്ള നിലയില്‍ അധികം സന്തോഷം തരുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇപ്പോഴുള്ള ചില പ്രവര്‍ത്തനങ്ങള്‍, അസ്വസ്ഥത ഉണ്ടാക്കുന്നു എന്നുള്ളതും മറച്ചു വെക്കുന്നില്ല.
"എന്‍റെ നാട് എന്‍റെ നാടെന്ന-
ഭിമാനമായി ചൊല്ലുവാന്‍ ഒന്നുമില്ലാത്തവര്‍"-
ഇത് ഞങ്ങളെ സംബന്ധിച്ചു അസ്ഥാനത്താണ്.. ഞങ്ങള്‍ പള്ളിപ്പാട് എന്ന ഹരിത സുന്ദര ഗ്രാമത്തില്‍ അഭിമാനിക്കുന്നവര്‍ തന്നെയാണ്. ഈ നാട് ഞങ്ങളുടെ ആത്മാവാണ്. അഭിമാനമാണ്. പള്ളിപ്പാട്ടുകാരന്‍ എന്ന നിലയില്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു.
പള്ളിപ്പാട് ഗ്രാമം ഓര്‍ക്കുട്ടില്‍
27 comments:
പള്ളിപ്പാട് എന്ന ഹരിത മനോഹരമായ അപ്പര്‍ കുട്ടനാടന്‍ ഗ്രാമമാണ് എന്‍റെ ജന്മ നാട്.
എന്‍റെ മനസ്സും ശരീരവും ഇപ്പോഴും എന്‍റെ ഗ്രാമത്തിന്‍റെ ഇടവഴികളില്‍ തന്നെയാണ്.
പള്ളിപ്പാട്ടുകാരന്‍ എന്ന നിലയില്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു.
ഗ്രമങ്ങളെ പട്ടണമാക്കണമെന്നാണ്
അഭിനവ ഗാന്ധി പറയുന്നത്
ഗ്രമം എനിക്കെന്തിഷ്ടമാണ്. തിരു
വനന്തപുരം നഗരത്തിന്‍റെ ഹൃദയ
ഭാഗത്തുള്ള പാറ്റൂരിലെ എന്റെ സ്ഥലം
ഒരു ഗ്രമം പോലെ ഞാനൊരുക്കിയിട്ടുണ്ട്
നിറയെ വൃക്ഷങ്ങള്‍ ചെടികള്‍ . തെങ്ങിന്
തടം . ഗേറ്റില്‍ നിന്നും വീടിന്‍റെ പടി വരെ
മാത്രം നടപ്പാത സിമന്‍റിട്ടുണ്ട്. ബാക്കി
മുഴുവന്‍ ഭാഗത്തും മണ്ണ് അതിന്‍റെ സ്വത്വം
നിലനിറുത്തുന്നു. ജാതി, പുളി, പ്ലാവ്, മാവ്,
അയണി, ആത്തി, കമുക്, ജാമ്പ, വാഴ(കപ്പ
രസകദളി, റോബസ്റ്റ, ഏത്തന്‍ ) സര്‍വ്വസുഗന്ധി
എന്നിവയും കിണറുമുണ്ട്.
താങ്കളുടെ ശ്രമത്തിനെ ഞാന്‍ ആദരിക്കുന്നു. ഗ്രാമ വിശുദ്ധി കാത്തു സുക്ഷിക്കേണ്ടത് നാം തന്നെയാണ്.
നല്ല ഉദ്യമം,റ്റോംസ്....
പള്ളിപ്പാട് എന്ന ഹരിത മനോഹരമായ അപ്പര്‍ കുട്ടനാടന്‍ ഗ്രാമമാണ് എന്‍റെ ജന്മ നാട്.
എന്‍റെ മനസ്സും ശരീരവും ഇപ്പോഴും എന്‍റെ ഗ്രാമത്തിന്‍റെ ഇടവഴികളില്‍ തന്നെയാണ്.
താങ്കളുടെ നാടിനോടുള്ള സ്നേഹവും അഭിമാനവും പ്രശംസനീയം തന്നെ.അതിന്റെ ഗാഢത ലേഖനത്തില്‍ ഉണ്ട്. ഞാനിങ്ങ് മലബാറിന്റെ മൂലയിലാണെങ്കിലും അതു വഴി മൂന്നു നാലു തവണ വന്നിട്ടുണ്ട്.
വേഗത്തില്‍ ടൈപ്പ് ചെയ്യേണ്ടി വരുന്നതിനാലാകാം അവിടെയിവിടെ അക്ഷരത്തെറ്റുകള്‍ വന്നിട്ടുണ്ട്.
"ഗ്രാമങ്ങളിലെ ആ ആത്മാവ് തിരിച്ചരിയപ്പെടുന്നുണ്ടോ എന്ന് മാത്രം നാം ആശങ്കപെടേണ്ടതുള്ളൂ."ഇവിടെ എന്നു മാത്രമേ എന്നു വേണം.ഇപ്പോള്‍ ഇടയ്ക്കൊക്കെ എന്റെ ബ്ലോഗില്‍ വരാറുള്ള സ്നേഹത്തിന്റെ പുറത്ത് പറയുന്നതാണ്. മുഷിയരുത്
പള്ളിപ്പാട് ഗ്രാമം അഭിമാനിക്കുന്നു,റ്റോംസ്!
കാലാന്തരത്തില്‍ ഒരു പക്ഷെ പള്ളിപ്പാട് ഗ്രാമം അറിയപ്പെടുക, ടോംസ് കോനുമടത്തിന്റെ തട്ടകം എന്നായിരിക്കും...അത്ര മേല്‍ പ്രശസ്തനാവട്ടെ എന്ന് ആശംസിക്കുന്നു...
ഞാന്‍ കണ്ടത് പള്ളിപ്പാട് ആയിരുന്നില്ല. തിരുവനന്തപുരം ജില്ലയില് ചിറയിന്കീeഴിലെ കിഴുവിലം എന്ന എന്‍റെ ഗ്രാമം ആയിരുന്നു. അതങ്ങനെയേ ആവൂ.. ഗ്രാമത്തിന്റെ നിഷ്കളങ്കതയും, സൗന്ദര്യവും അനുഭവിച്ചവര്‍, ആസ്വദിച്ചവര്‍ താങ്കളുടെ ഈ പോസ്റ്റിലൂടെ കടന്നു പോകുമ്പോള്‍- ഉറപ്പ് , അവരുടെ ഉള്ളില്‍ ഹരിതവര്‍ണമാര്‍ന്ന സ്വന്തം ഗ്രാമം തന്നെയാകും. എന്തായാലും പള്ളിപ്പാട്ടെ താങ്കളെ പോലെ തന്നെ നല്ലവരായ എല്ലാ ആളുകള്‍ക്കും എന്‍റെ ആശംസകള്‍.
Liked it Much
പള്ളിപ്പാടന് ഒരു ഏവൂരുകാരന്റെ അഭിനന്ദനങ്ങൾ!
നമ്മുടെ നാടിനെ പറ്റി എഴുതിയതില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കുന്നു.
ഒപ്പം അഭിമാനിക്കുന്നു, താങ്കളെ പറ്റിയും നാടിനെ പറ്റിയും.
എവിടെയൊക്കെ പറന്നു പോയാലും നമ്മുടെ ഓര്‍മകളും സ്വപ്നങ്ങളും ഒടുവില്‍ കൂടണയാന്‍ കൊതിക്കുന്നത് നമ്മുടെ ഗ്രാമങ്ങളിലെ ഇടവഴിചില്ലകളില്‍ തന്നെയായിരിക്കും..അവിടുത്തെ ഓരോ ഋതുവും ഒരായിരം അനുഭൂതികളുമായി നമ്മെ തിരിച്ചു വിളിക്കും. കഴിഞ്ഞ ആഴ്ച ഞാനും എന്റെ ഗ്രാമത്തില്‍ പോയിരുന്നു, പാലക്കാട്ടെ മുടപ്പല്ലൂര്‍. പുലര്‍കാലത്തെ ചാറ്റല്‍ മഴയില്‍ കുട ചൂടി ലുങ്കി മടക്കിക്കെട്ടി എന്റെ ഗ്രാമ വഴികളിലൂടെ നടന്നു. ഓരോ സ്തലികളിലും ഓര്‍മ്മകള്‍ തളംകെട്ടിനിന്നു. ഒരു തിരിച്ചുപോക്കിന്റെ നിറവായിരുന്നു എന്റെ മനസ്സുമുഴുവന്‍.ഒരു പേനക്കും പകര്‍ത്താനാവാത്ത, ഒരു ലെന്‍സിനും ഒപ്പിയെടുക്കാനവാത്ത ഒരനുഭൂതി. അടുത്ത മഴക്കാലം വരെ എനിക്കൂര്‍ജമായി അതങ്ങിന്ര്‍ എന്റെ സിരകളില്‍ തങ്ങി നില്‍ക്കും.
നന്ദി റ്റോംസ്..ഗ്രാമത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടുപോയതിനു.
അങ്ങനെ പള്ളിപ്പാട്ട് നിന്നും വടക്കോട്ട് എടത്വാ റോഡിലേക്ക് തിരിഞ്ഞ് ഇങ്ങോട്ടു വരുമ്പോൾ ആ രണ്ടു ഭാഗങ്ങളുടെയും ഭംഗി ആസ്വദിച്ചിട്ടുണ്ടോ ?
അവിടുന്ന് വലത്തോട്ട് തിരിഞ്ഞാൽ കാണുക എന്റെ സ്വന്തം നാട് - കണ്ണശ്ശന്മാരുടെ ഭാഷയിൽ പറഞ്ഞാൽ “ വാനുലകിനു സമമാകിയ നിരണ മഹാദേശം”
ഇതിലധികം വിശദീകരണം ആവശ്യമുണ്ടോ ?
അറിയുമോ കണ്ണശ്ശന്മാരെ
അറിയുമോ തോമ്മാശ്ലീഹയെ
ഇല്ലെങ്കിൽ ഈറങ്ങിക്കോളൂ ഒരു നല്ല വിശ്വപ്രസിദ്ധമായ ഗ്രാമത്തെ കാണാൻ.
ആശംസകൾ
പള്ളിപ്പാട് എന്ന ഗ്രാമത്തിന്റെ ഒരു നേർച്ചിത്രം ഈ വരികളിൽ വായിച്ചെടുക്കാൻ സാധിക്കുന്നു..
കൊള്ളാം ടി,കെ
നന്നായിട്ടുണ്ട്..
ഗ്രാമവും ഗ്രാമത്തിന്റെ ഭംഗിയും വിവരണവും ഒക്കെ ഇഷ്ടമായി. അവിടെ വന്നു താമസിക്കണ മേന്നുന്ടായിരുന്നു. പക്ഷേ ഇച്ചിരി തെറി ഉറക്കെ പാടാന്‍ തിരിച്ചു കൊടുങ്ങല്ലുര്‍ക്ക് തന്നെ വരണമേന്നോര്‍ക്കുമ്പഴാ......
എന്‍റെ ഗ്രാമത്തെ പറ്റി വായിച്ചറിയുവാനും,ഗ്രാമത്തെ ഒപ്പം നെഞ്ചിലെറ്റുകയും ചെയ്യുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദി പ്രത്യേകം അറിയിക്കുന്നു.
എന്നെ പോലെ തന്നെ അവരവര്‍ക്ക് അവര്‍ ജനിച്ചു വളര്‍ന്ന സ്ഥലം എന്നും പ്രിയപ്പെട്ടത് തന്നെ ആയിരിക്കും. അതങ്ങനെ തന്നെ വേണം താനും. പ്രവാസി ആകുമ്പോള്‍ മാത്രമാണ് നാം നമ്മുടെ നാടിനെ കുടുതല്‍ സ്നേഹിച്ചു തുടങ്ങുന്നതെന്ന് എനിക്ക് തോന്നുന്നു.
ടൗണില്‍ ജനിച്ചു വളര്‍ന്ന എന്നെ ഗ്രാമം എന്നും കൊതിപ്പിക്കാറുണ്ട്. ഇപ്പോള്‍ ഇതാ പള്ളിപ്പാട് എന്ന ഗ്രാമത്തിന്റെ ഭംഗി വര്‍ണ്ണിച്ചുകൊണ്ട് താങ്കളും എന്നെ കൊതിപ്പിച്ചിരിക്കുന്നു! :)
അതു ശരി...ഹരിപ്പാട് വനത്തിലെ ബ്ലോഗര്‍ പുലിയാണ് ടോംസ് എന്ന് എനിക്കിപ്പോഴാ മനസ്സിലായത്...
(ഹരിപ്പാട്ടു തന്നെയുള്ള കുമാരപുരം വനത്തില്‍ നിന്നും സ്നേഹപൂര്‍വ്വം ഒരു എലി)
നിങ്ങളുടെ പള്ളിപ്പാട്ട് ഗ്രാമത്തേക്കാൾ സുന്ദരമായ എന്റെ കണിമംഗലത്തെ ഇപ്പോൾ പട്ടണം മിഴുങ്ങി...!
ആ പഴയ ഗ്രാമത്തിലേക്ക് ,എന്നെ ഈ വിവരണങ്ങൾ കൊണ്ടുപോയി കേട്ടൊ ഭായി
ee pallippaatukarane orthu pallippadu muzhuvanum abhimanikkunnundu....... aashamsakal.......
പള്ളിപ്പാട് ഗ്രാമത്തെ പരിചയപ്പെടുത്തിയതിനു നന്ദി, സന്തോഷം.
PFAയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
റ്റോംസ് മാഷേ,
വളരെ നല്ല പോസ്റ്റ്, പള്ളിപ്പാട് ഗ്രാമം ഒന്നു ചുറ്റിക്കണ്ട അനുഭവം. ഗ്രാമങ്ങളെയെല്ലാം കോണ്‍ക്രീറ്റ് കാടുകള്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയല്ലേ? അടുത്ത തലമുറകള്‍ക്ക് ഗ്രാമം എന്നതൊരു കേട്ടുകേള്‍വി മാത്രമാകരുതേ എന്ന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു.
ആശംസകള്‍
പള്ളിപ്പാട് ഗ്രാമം അക്ഷരങ്ങളിലുടെ കണ്ടു ഇഷ്ടപ്പെട്ടു
..
നന്നായിട്ടുണ്ട് മാഷെ :)
..
adi poli
Post a Comment